Sunday, April 19, 2009

സ്വേദാസ്വാദനം

ജനിച്ചപ്പോള്‍ തന്നെ സാമാന്യം തരക്കേടില്ലാത്ത
നിര്‍വികല്‍പ്പ സമാധിയിലായിരുന്നത്രേ ഞാന്‍
അതുകൊണ്ട് കരയാന്‍ മറന്നു പോയി.....
പിന്നെ എന്തോ ഒരു പന്തികേട്
ശിശുരോഗവിദഗ്ധന്റെ ക്ഷമ പരീക്ഷിക്കുമാറ് ഞാന്‍  ശ്വാസം വലിക്കാ‍തിരുന്നത്രേ
ആകെ വിരണ്ടു പൊയ ടിയാന്റെ  സ്വേദബിന്ദുക്കളാണല്ലോ ഞാന്‍ ആദ്യമായി നുണഞ്ഞത്
അന്നു മുതലാണ്‍ അന്യന്റെ വിയറ്പ്പ് ഞാ‍ന്‍ അറിഞ്ഞാസ്വദിക്കാ‍ന്‍ തുടങ്ങിയതും
അമ്മിഞ്ഞപ്പാലിനേക്കാളും  അമ്മയുടെ വിയറ്പ്പ് ഞാന്‍  ആശിച്ചു
അപ്പൊഴാണല്ലൊ വിയര്‍പ്പിനെക്കാളും കണ്ണീരിനു സ്വാദെന്നറിയുന്നതു തന്നെ?
പിന്നെപ്പിന്നെ കണ്ണീരിനു വേണ്ടിയുള്ള ഒരു പരക്കംപാച്ചിലായിരുന്നു
ആസ്പത്രിവരാ‍ന്തയില്‍, കാമാത്തിപ്പുരയില്‍, ഒന്നാംക്ലാസ്സിന്റെ മുന്നില്‍
ശ്മശാനത്തില്‍, കുടിയന്റെ വീട്ടില്...അങ്ങനെയങ്ങനെയങ്ങനെ
കണ്ണീരു തേടി ഞാന്‍ കണ്ണൂരും ചെല്ലാറുണ്ടു പലനാള്‍
പലപ്പോളും കണ്ണീരിനു മദ്യത്തിന്റെ രുചിയായിരുന്നു
പിന്നെ മദ്യത്തില്‍ കണ്ണീ‍ര്‍ മായമായതുപൊലെയായി
വീട്ടില്‍ ഭാര്യ തന്നെ എന്നും കണ്ണീര്‍ വാറ്ത്തി
അതെനിക്കു വേണ്ടായിരുന്നു...
അവളുടെ വിയര്‍പ്പു എനിക്കു മുന്‍പെ അറപ്പായിരുന്നല്ലൊ?
അവള്‍ മുലപ്പാല്‍ ചുരത്തി നീര്‍ വറ്റിപ്പോയതായിരുന്നല്ലോ?
................................................................................
ഇപ്പോള്‍ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും മദ്യത്തിന്റെയുമല്ലാ
വേറിട്ട ഒരു സ്വാദ്...ഒരു ദുസ്വാദ്
അതിനു ഒരു ഗന്ധം..പഴുപ്പിന്റെ ദുര്‍ഗന്ധം
നോട്ടം ഭാര്യയുടെ കണ്ണിലേക്കു
അവിടെ കണ്ണീരില്ല മെയ്യില്‍ വിയറ്പ്പില്ല
രംഗം വീണ്ടും ആസ്പത്രിയാകുന്നു
പെട്ടെന്നു വീണ്ടും വായിലാ സ്വാദ്
വിയറ്‍പ്പിന്റെ...എനിക്ക് മരണത്തിന്റെ വിയറ്പ്പുനാറ്റം
വീണ്ടും നിര്‍വികല്‍പ്പസമാധിയിലേക്കു.....

No comments:

Post a Comment